കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ തൃശൂരിൽ നിന്ന് അറസ്‌റ്റിലായ പ്രതി മാർട്ടിൻ ജോസഫ്, ആധുനിക ലഹരികൾക്കടിമയും ദുരൂഹതകളുടെ നിറകുടവും ആഡംബര ജീവിതത്തിന് ഉടമയെന്നും പോലീസ്.
വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധമില്ലാതിരുന്ന ഈ 33കാരൻ പക്ഷെ, കൊച്ചിയിലെയും തൃശൂരിലെയും പല പ്രമുഖരുമായും അടുത്തബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇവരിൽ രാഷ്‌ട്രീയ നേതാക്കളുടെ മക്കളും ഉന്നതപൊലീസ് ഉദ്യോഗസ്‌ഥരുടെ മക്കളും ഉണ്ടെന്നാണ് പോലീസ് സേനയിലെ ഒരാൾ വ്യക്‌തമാക്കുന്നത്.
‘കേസിൽ ശക്‌തമായ മാദ്ധ്യമ – സാമൂഹിക സമ്മർദ്ദം രൂപപ്പെട്ടത് കൊണ്ടുമാത്രമാണ് മാർട്ടിനിലേക്ക് എത്താൻ പൊലീസിന് സാധിച്ചത്. അല്ലങ്കിൽ അയാൾ രാജ്യം വിടുന്നതുവരെ അന്വേഷണം തണുത്ത് കിടക്കുമായിരുന്നു. അത്രക്കുണ്ട് അയാളുടെ കൊച്ചിയിലെ ബന്ധങ്ങൾ. പണത്തിനും അയാൾക്ക് കുറവില്ല‘ –ഈ ഉദ്യോഗസ്‌ഥൻ പറഞ്ഞു.
ഏപ്രില്‍ 8ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഐപിസി 323, 324, 344, 376, 420, 506 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തതും ഇപ്പോൾ, രണ്ടുമാസങ്ങൾക്ക് ശേഷം പ്രതി മാർട്ടിനെ അറസ്‌റ്റ് ചെയ്‌തതും.
മാർട്ടിനിലേക്ക് എത്തുന്നതിന് മുൻപ്, അറസ്‌റ്റിലായിരുന്ന സുഹൃത്തുക്കൾ ധനീഷ് (29), ശ്രീരാഗ് (27), ജോൺ ജോയ് (28) എന്നിവർ നൽകിയ വിവരങ്ങളനുസരിച്ച് ഇയാളുടെ കൊച്ചിയിലെ ആഡംബര ജീവിതത്തിന് ഒരുമാസം 3 ലക്ഷത്തോളം രൂപ ചെലവായിരുന്നു. ഇയാൾ താമസിക്കുന്ന കൊച്ചി മറൈൻഡ്രൈവിലെ ഫ്‌ളാറ്റിന് മാത്രം 50നായിരം രൂപയാണ് വാടക.
എന്നാൽ, ഇതിനുള്ള വരുമാനമാർഗം എന്താണെന്ന് വ്യക്‌തമായി സുഹൃത്തുക്കൾക്ക് പറയാൻ കഴിയുന്നില്ല. നിരവധി ദുരൂഹതകൾ നിറഞ്ഞ പരസ്‌പര വിരുദ്ധമായ മറുപടികളാണ് കസ്‌റ്റഡിയിലുള്ള മാർട്ടിന്റെ കൂട്ടുകാർ നൽകുന്നതെന്ന് പോലീസ് പറയുന്നു.
തൃശൂരിലെ വീട്ടുകാരുമായി വലിയ ബന്ധമില്ലാതിരുന്ന ഇയാൾ, ഇടക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെ സംബന്ധിച്ച് വലിയപിടിയില്ല. ബിഎംഡബ്ള്യു, ബെൻസ്, ജീപ്പ് ഉൾപ്പടെയുള്ള കാറുകൾ ഇയാൾ മാറി മാറി ഉപയോഗിച്ചിരുന്നു. കഴിഞ്ഞ പത്തുവർഷത്തോളമായി ഇത്തരം വാഹനങ്ങളിൽ ഇടക്കെപ്പോഴെങ്കിലും വീട്ടിലെത്തിയിരുന്ന ഇയാൾ ഉടനെതിരികെ പോകുമായിരുന്നു.
മണിചെയിൻ, ക്രിപ്റ്റോ കറൻസി, ഷെയർ മാർക്കറ്റ് തുടങ്ങിയ ഇടപാടുകൾ മാർട്ടിന് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിലെ നിക്ഷേപകർ ആരൊക്കെ, വ്യാപ്‌തി എത്ര എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പ്രതിയും യുവതിയും ലിവിങ് ടുഗെതറായാണ് 2020 ഫെബ്രുവരി മുതൽ കൊച്ചിയിൽ വിവിധ ഫ്ളാറ്റുകളിൽ താമസിച്ചിരുന്നത്.
പരിക്കുപറ്റിയതായി കാണിക്കാൻ പരാതിക്കാരി ഹാജരാക്കിയ ഫോട്ടോഗ്രാഫ് വ്യാജമാണെന്നും ഇത് കണക്കിലെടുത്താണ് തന്നെ വേട്ടയാടുന്നതെന്നും മാർട്ടിൻ തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ശാരീരികമായി ഉപദ്രവിച്ചതിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടുകൾ ഒന്നും ഹാജരാക്കിയിട്ടില്ല. മുൻപ് വിവാഹിതയായിരുന്ന വിവരം പരാതിക്കാരി തന്നിൽ നിന്ന് മറച്ചുവെച്ചുവെന്നും, പരാതിക്കാരിക്ക് താൻ പണം അങ്ങോട്ടുമാത്രമാണ് കൊടുത്തിട്ടുള്ളതെന്നും ഇത് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ മനസിലാക്കാൻ കഴിയുമെന്നും ഇയാൾ കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.
അതേസമയം, മാർട്ടിനും ഇയാളുടെ സുഹൃത്ത് സുധീറും ചേർന്ന് തന്നെ കാക്കനാട്ടെ വാടക ഫ്ളാറ്റിൽ വച്ച് ശാരീരികമായി പീഡിപ്പിച്ചെന്ന ഒരുപുതിയ പരാതി രണ്ടുദിവസം മുൻപ് പൊലീസിന് ലഭിച്ചിരുന്നു. ഇൻഫോ പാർക്കിൽ ജോലിക്കാരിയായ ഈ യുവതി കൊച്ചിസിറ്റി വനിതാ പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ മാർട്ടിനെയും സുധീറിനെയും പ്രതികളാക്കി പൊലീസ് മറ്റൊരുകേസും എടുത്തിട്ടുണ്ട്.
Most Read: ‘ബയോവെപ്പൺ’ പ്രയോഗം; ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്