കവരത്തി: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്‌ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
നേരത്തെ ചിലർ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താന ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്‌ച മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ ‘ബയോവെപ്പൺ’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷ പറഞ്ഞിരുന്നു.
‘ഒരു വര്‍ഷത്തോളമായി കോവിഡ് കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലാത്ത ലക്ഷദ്വീപില്‍ പ്രഫുൽ പട്ടേലും കൂട്ടാളികളും കാലുകുത്തിയതിനെ തുടർന്നാണ് രോഗവ്യാപനം ഉണ്ടായത്. ഹോസ്‌പിറ്റൽ സൗകര്യങ്ങളില്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്‌ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്‌ടറെ പോലും ഡീ പ്രമോട്ട് ചെയ്‌ത പ്രഫുൽ പട്ടേലിനെയാണ് താൻ ബയോവെപ്പൺ ആയി താരതമ്യം ചെയ്‌തത്. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്നെയോ അല്ലാ’. എന്നും ഐഷ ഫേസ്‌ബുക്കിൽ കുറിച്ചു.
ബയോവെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. . വിഷയത്തില്‍ ലക്ഷദ്വീപിലെ ബിജെപി നേതാക്കളും എപി അബ്‌ദുള്ളക്കുട്ടിയും നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്‌തമാവുന്നത്. അള്ളാഹു നല്‍കിയ അവസരമാണിതെന്നും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നുമാണ് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ അബ്‌ദുള്ളക്കുട്ടിയോട് പറയുന്നത്.
ഇതിന് അനുകൂലമായ മറുപടിയും അബ്‌ദുള്ളക്കുട്ടി നൽകിയിരുന്നു. ദ്വീപിലെ നേതാക്കളോട് പ്രതിഷേധങ്ങള്‍ക്ക് ദിവസവും സമയം നിശ്‌ചയിക്കൂ. കൂടുതല്‍ വീഡിയോകള്‍ ലഭിച്ചാല്‍ അയക്കണമെന്നും ആയിരുന്നു അബ്‌ദുള്ളക്കുട്ടിയുടെ മറുപടി. ഇതിന് പിന്നാലെയാണ് ഐഷയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി; ചിത്രം പുറത്തുവിട്ട് പിടി തോമസ്