തിരുവനന്തപുരം: വിവാദമായ മരംമുറി കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തിയെന്ന് പിടി തോമസ് എംഎൽഎ. പ്രതി റോജി അഗസ്‌റ്റിനുമായി മുഖ്യമന്ത്രി ഹസ്‌തദാനം ചെയ്യുന്ന ചിത്രം എംഎൽഎ നിയമസഭയ്‌ക്ക് അകത്തും പുറത്തും ഉയർത്തിക്കാട്ടി. 2017 ജനുവരി 22ന് എറണാകുളത്തെ ഗസ്‌റ്റ് ഹൗസിൽ എം മുകേഷ് എംഎൽഎയ്‌ക്കൊപ്പം ആയിരുന്നു കൂടിക്കാഴ്‌ചയെന്നും പിടി തോമസ് പറഞ്ഞു.
ഇന്റലിജന്റ്‌സ് മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളത്ത് മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉൽഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിന് ശേഷം കോഴിക്കോട്ട് ഹസ്‌തദാനം നടത്തിയതെന്ന് പിടി തോമസ് ആരോപിച്ചു. മാംഗോ മൊബൈല്‍ ഉൽഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയില്‍ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പിടി തോമസിന്റെ ആരോപണത്തോട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഈ വാദം പിടി തോമസ് തള്ളി.
2017 ജനുവരി 22നാണ് പിണറായി വിജയന്‍ എറണാകുളം ഗസ്‌റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉൽഘാടനം ചെയ്യാമെന്നേറ്റത്. നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകര്‍ എന്ന് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ചടങ്ങിലേക്ക് ക്ഷണിച്ചതിന് എം മുകേഷ് എംഎല്‍എയെ ശാസിച്ചെന്നാണ് അറിവ്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈല്‍ ഉടമയെ കോഴിക്കോട്ട് ഹസ്‌തദാനം ചെയ്‌തതെന്നാണ് പിടി തോമസ് ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യക്‌തിപരമായ വിശദീകരണത്തിന് പിടി തോമസ് എഴുതിക്കൊടുത്തെങ്കിലും സ്‌പീക്കർ അനുവദിച്ചില്ല. ധനവിനിയോഗ ബില്‍ ചര്‍ച്ചക്കിടെ എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിൽ ഇടപെട്ടാണ് പിടി തോമസ് തന്റെ വാദമുഖങ്ങള്‍ നിരത്തിയത്. മരംമുറിയെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചാല്‍ പല തലകളും ഉരുളുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പിടി തോമസ് പറഞ്ഞു.
Also Read: യാത്രക്കാർക്ക് ആശ്വാസം; സംസ്‌ഥാനത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു