കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. കോഴിക്കോട് കോസ്‌റ്റൽ പൊലീസ് ഇൻസ്‌പെക്‌ടർ പിആർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്. കൊച്ചി മരട് സ്വദേശിയാണ് സുനു
തൃക്കാക്കര പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മ നല്‍കിയ പരാതിയിലാണ് സുനുവിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. എന്നാല്‍ ഇന്നലെയാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ജയിലിലാണ്.
ഇത് മുതലെടുത്ത് സുനു ഉള്‍പ്പെടെയുള്ളവരുടെ സംഘം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയില്‍ വെച്ചും പീഡനത്തിനിരയാക്കി. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ആറ് പ്രതികളില്‍ നാല് പേര്‍ പിടിയിലായെന്നാണ് സൂചന. സിഐക്ക് പുറമെ ക്ഷേത്ര ജീവനക്കാരനും വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്തും പ്രതിപ്പട്ടികയിലുണ്ട്. കോഴിക്കോട് കോസ്‌റ്റൽ പൊലീസ് എസ് എച്ച് ഒ (സർക്കിൾ ഇൻസ്‌പെക്‌ടർ) ആയ പിആര്‍ സുനു കേസിലെ മൂന്നാം പ്രതിയാണ്.
ഇയാൾ മുമ്പും പീഡനക്കേസില്‍ പ്രതിയായിട്ടുണ്ട്. ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു സർക്കിൾ ഇൻസ്‌പെക്‌ടർ പിആര്‍ സുനിവിനെതിരായ പഴയ പരാതി. എറണാകുളം മുളവുകാട് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു കേസ്. പ്രതിയായിരുന്ന ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നീടാണ് ഇയാള്‍ കോഴിക്കോട് കോസ്‌റ്റൽ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.
അതേസമയം, പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബാബു ടി ഒളിവിൽ തുടരുന്നു. പൊലീസ് ഇന്നലെ രാത്രി ബാബുവിന്റെ വീട്ടിൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
പ്രതിയെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം. ടിജി ബാബുവിനെതിരെ പോക്‌സോ നിയമപ്രകാരവും എസ്‌സി- എസ്‌ടി നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലായ് 26ന് പോക്‌സോ കേസിലെ പതിനാറുകാരി അതിജീവിതയെ ഊട്ടിയിലെ ലോഡ്‌ജിൽ തെളിവെടുപ്പിന് കൊണ്ടുപോയി മടങ്ങവെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഷെൽട്ടർ ഹോമിലെ കൗൺസലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
Most Read: രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിച്ചതിന് എതിരെ കോണ്‍ഗ്രസ്