ന്യൂഡെൽഹി : രാജ്യവ്യാപകമായി നടക്കുന്ന സമരം വകവെക്കാതെ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിലെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതേ തുടർന്ന് മാർച്ച് 26ആം തീയതി രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. മാർച്ച് 26ആം തീയതിയോടെ കർഷക സംഘടനകൾ ഡെൽഹി അതിർത്തികളിൽ ആരംഭിച്ച കർഷക സമരം ആരംഭിച്ചിട്ട് നാല് മാസം പൂർത്തിയാകും.
കൂടാതെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ മിക്ക കർഷകരും സമരഭൂമിയിലേക്ക് തിരികെയെത്തി തുടങ്ങി. ഒപ്പം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവൽക്കരണം, ഇന്ധനവില വര്‍ധനവ് എന്നിവക്കെതിരെ അടുത്ത തിങ്കളാഴ്‌ച വ്യാപാര സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കും.
നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ ബിജെപിക്കും, കേന്ദ്രസർക്കാരിനും എതിരെ കർഷക സംഘടനകൾ നാളെ മുതൽ രംഗത്തെത്തും. ഈ സംസ്‌ഥാനങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ഉള്ള പ്രചാരണ പരിപാടികൾ കർഷക സംഘടനകൾ സംഘടിപ്പിക്കും. കൂടാതെ ഭഗത് സിങ്ങിന്റെ രക്‌തസാക്ഷി ദിനമായ മാര്‍ച്ച് 23ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഡെല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കൊപ്പം ചേരും.
Read also : എസ്‌എസ്‌എൽസി, പ്‌ളസ് ടു പരീക്ഷകളിൽ തീരുമാനമായില്ല; ആശങ്ക