ന്യൂഡെല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍. മറ്റന്നാള്‍ വിജയദിവസം ആഘോഷിച്ച് സമര മുഖത്ത് നിന്നും മടങ്ങാനാണ് കർഷകർ ലക്ഷ്യമിടുന്നത്.
സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ച് നടത്തും. സമരത്തിനായി ഉയര്‍ത്തിയ സിംഘുവിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ചുതുടങ്ങി. സമരത്തിനിടെ മരണപെട്ട കര്‍ഷകര്‍ക്ക് നാളെ ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കും.
സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജനുവരി 15ന് അവലോകന യോഗം ചേര്‍ന്ന് സമരം പുനരാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.
പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്‌ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.
Read also: ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു