ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ സമരത്തിനെതിരെ പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തുവെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ ആരോപണം. വിവിധ മാദ്ധ്യമങ്ങൾ ഇതിനോടകം തന്നെ ഇത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
സമരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഖലിസ്‌ഥാൻ തീവ്രവാദികൾ എന്ന ആരോപണമായിരുന്നു സർക്കാർ കർഷകർക്കെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ ആരോപണം സമരത്തിനെതിരെയുള്ള വികാരമാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ പശ്‌ചാത്തലത്തിലാണ് തീവ്ര ഇടതുപക്ഷം സമരം കൈയടക്കിയെന്ന ആരോപണവുമായി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
തീവ്ര ഇടതുപക്ഷം സമരം കൈയടക്കിയതായി ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുവെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ ആക്രമണം, തീപ്പിടിത്തം, പൊതുസ്വത്ത് നശിപ്പിക്കൽ എന്നിവക്കുള്ള സാധ്യതയുള്ളതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഡെൽഹി ജയ്‌പൂർ ഹൈവേ തടയാൻ കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇന്റലിജൻസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് സർക്കാർ വൃത്തങ്ങൾ പറയുന്നു.
എന്നാൽ ആരോപണങ്ങളെ കർഷകർ തള്ളിക്കളഞ്ഞു. തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്നും തങ്ങൾക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും കർഷകർ അറിയിച്ചു.”സർക്കാരിന്റെ ഈ ആരോപണങ്ങളെ ഞങ്ങൾ തള്ളിക്കളയുന്നു. ഞങ്ങളെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല. കർഷകരെ അപമാനിക്കാനുള്ള സർക്കാരിന്റെ ഗൂഢപ്രചാരമാണിത്”, കർഷകർ അറിയിച്ചു.
Read also: കർഷകർക്കെതിരെ ബിജെപിയുടെ പുതിയ നീക്കം; രാജ്യത്തുടനീളം യോഗങ്ങൾ