ന്യൂഡെൽഹി: കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾ നിരന്തരം പരാജയപ്പെട്ടതോടെ കർഷക സമരത്തെ പ്രതിരോധിക്കാൻ പുതിയ പദ്ധതിയുമായി ബിജെപി. രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാടുകൾ എത്തിക്കുന്നതിന് വേണ്ടി 700ലധികം പത്രസമ്മേളനങ്ങളും 100 യോഗങ്ങളും സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഇതിനിടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്ക് അനുകൂലമായി പാർട്ടി പ്രചാരണം നടത്തും. പുതിയ പദ്ധതി പ്രകാരം രാജ്യത്തെ 718 ജില്ലകളിൽ ബിജെപി നേതാക്കൾ പത്രസമ്മേളനം നടത്തും. ഇതിനുപുറമേ വിവിധ സംസ്‌ഥാനങ്ങളിലെ 100 സ്‌ഥലങ്ങളിൽ കിസാൻ സമ്മേളൻ, ചൗപാൽ യോഗങ്ങളും സംഘടിപ്പിക്കും. പത്രസമ്മേളനങ്ങളും യോഗങ്ങളും നടത്തുന്ന തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കും.
കൂടുതൽ ചർച്ചകൾ നടത്താനും ആശങ്കകൾ പരിഹരിക്കാനും തയാറാണെന്ന് ഉറപ്പ് നൽകാൻ ശ്രമിച്ച കേന്ദ്ര നിർദ്ദേശം കർഷകർ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കാർഷിക നിയമങ്ങൾ പൂർണമായും റദ്ദാക്കുകയല്ലാതെ മറ്റൊരു ചർച്ചക്കും തയാറല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.
ഒരു നിയമവും പൂർണമായും മോശമല്ലെന്നും കർഷക നേതാക്കളുമായി ചർച്ച നടത്താൻ സർക്കാർ തയാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യാഴാഴ്‌ച അറിയിച്ചിരുന്നു. ഉപദ്രവമുണ്ടാക്കുമെന്ന് കർഷകർക്ക് തോന്നുന്ന നിയമങ്ങൾ പ്രത്യേകം വ്യവസ്‌ഥ ചെയ്യാനും സർക്കാർ തയാറാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ, കർഷകർ വഴങ്ങിയില്ല.
ഡിസംബർ 14ഓടെ സമരം ശക്‌തമാക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്‌ച ഡെൽഹി, ആഗ്ര ദേശീയപാത കർഷകർ തടയും. സംഘടനകൾ പുതിയ ഡെൽഹി ചലോ മാർച്ചിന് ആഹ്വാനം നൽകിയിരിക്കുകയാണ്. റെയിൽവേ ട്രാക്കുകൾ തടയുമെന്നും കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി