ന്യൂഡെൽഹി: കർഷക നിയമവുമായി ബന്ധപ്പെട്ട് ന്യൂഡെൽഹിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. വിഷയത്തിൽ പരിഹാര നടപടികൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ചർച്ചക്ക് തയാറാണെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ചർച്ചക്ക് തയാറാകണമെന്നും തോമർ ആവശ്യപ്പെട്ടു. കർഷകരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും കാലങ്ങളായി അവർ നേരിടുന്ന അനീതി അവസാനിപ്പിക്കാനുമായാണ് കേന്ദ്രം കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. വിശദമായ ആലോചനകൾക്ക് ശേഷമാണ് നിയമങ്ങൾ ആവിഷ്‌കരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
നിലവിലെ കർഷക പ്രതിഷേധങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും തോമർ പറഞ്ഞു. സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ പരിഹാര നടപടികൾ കണ്ടെത്താനാകുമെന്ന കാര്യത്തിൽ പ്രതീക്ഷയുണ്ട്. സമരം അവസാനിപ്പിക്കണം എന്നാണ് കർഷകരോട് പറയാനുളളത്. കാർഷിക നിയമത്തിലെ വ്യവസ്‌ഥകളിൽ കർഷകർക്ക് പ്രതിഷേധമുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വീണ്ടും ചർച്ച നടത്തണമെന്ന ആവശ്യം കർഷകരുടെ ഭാഗത്തു നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബുധനാഴ്‌ച രാവിലെ ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. മുൻപ് 5 തവണ ചർച്ച നടന്നപ്പോഴും പരാജയമായിരുന്നു ഫലം. ആറാം വട്ട ചർച്ചയായിരുന്നു ബുധനാഴ്‌ച തീരുമാനിച്ചിരുന്നത്.
Read also: കാലാവസ്‌ഥ വ്യതിയാനം; ചരിത്രപരമായി ഇന്ത്യ ഉത്തരവാദികളല്ല