പത്തനംതിട്ട: തിരുവല്ലയിൽ കടബാധ്യത മൂലം കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി രംഗത്ത്. കർഷകൻ ആത്‍മഹത്യ ചെയ്‌തതിന്റെ ഉത്തരവാദി സർക്കാരാണെന്ന് സുധാകരൻ ആരോപിച്ചു. കൃഷിനാശം സംഭവിച്ചാൽ നഷ്‌ടപരിഹാരം നൽകുന്നതിലെ സർക്കാർ അലംഭാവം ആണ് ആത്‍മഹത്യക്ക് കാരണം.
കൃഷിനാശത്തിന്റെ വ്യക്‌തമായ കണക്കുകൾ കൃഷിവകുപ്പിന്റെ കൈയിൽ ഇല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്‌ഥാന പദ്ധതികളുടെ ഫലം കർഷകന് ലഭിക്കുന്നില്ല. നെല്ല് സംഭരിക്കുന്നതിലും അലംഭാവം തുടരുന്നു. പലയിടത്തും പാടശേഖരത്തിന് സമീപം ചാക്കിൽ കെട്ടിയാണ് നെല്ല് സൂക്ഷിക്കുന്നത്. കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോഴും സർക്കാരിൽ നിന്ന് മതിയായ നഷ്‌ടപരിഹാരം കർഷകന് ലഭിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ഇതിനെതിരെ ആത്‍മഹത്യ ചെയ്‌ത രാജീവ് ഉൾപ്പടെയുള്ള കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തിൽ ജില്ലാ കളക്‌ടറോട് കൃഷിമന്ത്രി പി പ്രസാദ് റിപ്പോർട് തേടിയിട്ടുണ്ട്. മരിച്ച രാജീവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം; പിതാവിനെതിരെ കേസ്