ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ ആരംഭിച്ച സമരം 100ആം ദിവസത്തിലേക്ക് കടന്നിട്ടും അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും.
ഡെൽഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും. ടോള്‍ പ്ളാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും കർഷക സംഘടനയായ സംയുക്‌ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. മാര്‍ച്ച് എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്‌ത്രീകളെ ഏല്‍പ്പിക്കും.
സ്‌ത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ സമര കേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തികൊണ്ടിരിക്കുക ആണ്. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ജനുവരി 26ന് ശേഷം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും ബിജെപിക്ക് എതിരെ പ്രചാരണം നടത്താനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. കർഷകദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക സമരം നയിക്കുന്ന സംയുക്‌ത കിസാൻ മോർച്ച അറിയിച്ചിരുന്നു.
മാര്‍ച്ച് 12ന് പശ്‌ചിമ ബംഗാളില്‍ നിന്ന് ബിജെപി വിരുദ്ധ പര്യടനത്തിനു തുടക്കം കുറിക്കും. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നിവിടങ്ങളിൽ എത്തി പ്രചാരണ പരിപാടികള്‍ നടത്തും.
Also Read: യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും