തിരുവനന്തപുരം: യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പിജെ ജോസഫുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. സ്‌ഥാനാർഥി നിർണയത്തിനായി ഹൈക്കമാൻഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
മൂവാറ്റുപുഴ, ഏറ്റുമാനൂർ മണ്ഡലങ്ങളാണ് ജോസഫ് വിഭാഗവും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങളുടെ പ്രധാനബിന്ദു. പിജെ ജോസഫുമായി ഇന്ന് നടക്കുന്ന ചർച്ചകളിൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. പട്ടാമ്പി സീറ്റ് വേണമെന്ന് ലീഗും ആവശ്യപ്പെടുന്നുണ്ട്. കയ്‌പമംഗലത്തിന് പകരം അമ്പലപ്പുഴ വേണമെന്ന ആർഎസ്‌പിയുടെ ആവശ്യത്തിനും കോൺഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്.
കോൺഗ്രസിന്റെ സ്‌ഥാനാർഥി നിർണായ ചർച്ചകളും പുരോഗമിക്കുകയാണ്. പ്രാഥമിക സ്‌ഥാനാർഥി പട്ടികയായെന്നും വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കുമായി 50 ശതമാനം സീറ്റ് നൽകുമെന്ന് നേതൃത്വം നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ പ്രാഥമിക സ്‌ഥാനാർഥി പട്ടികയിൽ ഇടം നേടിയ പലരും പ്രായമേറിയവരും പതിവ് മുഖങ്ങളുമാണെന്ന അഭിപ്രായം ഇതിനോടകം ഉയർന്നുവരുന്നുണ്ട്.
Read also: കർഷക സമരം നൂറാം ദിവസം; ഒത്തുതീർപ്പിന് തയാറാവാതെ കേന്ദ്ര സർക്കാർ