ഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡെൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. സമരഭൂമികളിൽ കർഷകർ ഇന്ന് കരിദിനമായി ആചരിക്കും. ട്രക്‌ടറുകളിലും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഉച്ചയ്‌ക്ക് 12 മണിക്ക് സിംഘു ഉൾപ്പെടെയുള്ള സമര സ്‌ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധ ദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്‌ത കിസാൻ മോർച്ച ആഭ്യർഥിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഡെൽഹി അതിർത്തികളിൽ യാതൊരു തരത്തിലുമുള്ള കൂട്ടായ്‌മകൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് ഡെൽഹി പോലീസ് അറിയിച്ചു. ആരെങ്കിലും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. കരിദിനം ആചരിക്കുമെന്ന കർഷക സംഘടനകളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡെൽഹി പോലീസിന്റെ അറിയിപ്പ്.
Kerala News: മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട