ന്യൂഡെല്‍ഹി : കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന കാര്‍ഷിക നിയമം പിന്‍വലിച്ചുകൊണ്ട് താങ്ങുവില ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് കര്‍ഷകരുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്‌തമാക്കി. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും, ഇത് കര്‍ഷകരുടെ സമരമാണെന്ന് മോദി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇന്നലെ കര്‍ഷക സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇന്ന് മുതല്‍ രാജ്യമെമ്പാടും പ്രതിഷേധം കൂടുതല്‍ ശക്‌തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും, ഡെല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും തടയാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 8 ആം തീയതി ഭാരത് ബന്ദ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്ത് കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാരും, താങ്ങുവിലയുടെ കാര്യത്തില്‍ ചില ഉത്തരവുകള്‍ പുറത്തിറക്കാമെന്ന സര്‍ക്കാരിന്റെ വാഗ്‌ദാനം കര്‍ഷക സംഘടനകളും അംഗീകരിച്ചില്ല.
Read also : പരമാവധി 730 രൂപ; കോവിഡ് വാക്‌സിന്‍ രാജ്യത്ത് 30 കോടി പേര്‍ക്ക് നൽകും