ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന ശക്‌തമായ കർഷക പ്രക്ഷോഭം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിൽ. ശനിയാഴ്‌ച വിളിച്ചു ചേർത്ത യോഗത്തിലും കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ സർക്കാർ പുതിയ നീക്കങ്ങൾ ആരംഭിച്ചു.
കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാർഷിക സംഘടനകൾ നയിക്കുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ യാതൊരു തീരുമാനം കൊണ്ടും സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് കഴിഞ്ഞ 5 ചർച്ചകളിലും കർഷകർ നിലപാട് സ്വീകരിച്ചിരുന്നത്. നിയമത്തിൽ ചർച്ച ചെയ്‌ത് ഭേദഗതിയാകാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കർഷകർ തള്ളി. പുതിയ നിയമങ്ങൾ പൂർണമായി എടുത്ത് നീക്കണമെന്ന ആവശ്യം കർഷകർ ആവർത്തിച്ചു. മിനിമം താങ്ങുവിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വാക്കാൽ ഉറപ്പ് നൽകിയെങ്കിലും കർഷകർ അംഗീകരിച്ചില്ല.
കേന്ദ്ര നേതൃത്വം കർഷക സംഘടനകളുമായുള്ള അടുത്ത യോഗം തീരുമാനിച്ചിരിക്കുന്നത് ഡിസംബർ 9നാണ്. ഇനി ചർച്ചക്കില്ലെന്ന് കർഷകർ വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യ തലസ്‌ഥാനത്തെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. സ്‌ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പടെ ആയിരക്കണക്കിന് കർഷകരാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്.
Also Read: പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്