മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങിയ നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയ്‌ക്ക് അടുത്തുവെച്ചാണ് ടി- 23 എന്ന കടുവയെ പിടികൂടിയത്. ആഴ്‌ചകളോളം നീണ്ട പരിശ്രമമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മയക്കുവെടി വെച്ചെങ്കിലും കടുവയെ പിടികൂടാനായില്ല.
വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെ തെപ്പക്കാട്- മസിനഗുഡി റോഡിന് സമീപം ദൗത്യസംഘം കടുവയെ കണ്ടിരുന്നു. തുടർന്ന് രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവ കാട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.
ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ കുങ്കിയാനകളെയും ഡ്രോണുകളെയും എല്ലാം എത്തിച്ചുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. 22 ദിവസമായി കടുവയെ പിടികൂടാനുള്ള കഠിന പരിശ്രമത്തിലായിരുന്നു ദൗത്യസംഘം.
ഒരു വർഷത്തിനിടെ നാല് മനുഷ്യജീവനുകളാണ് കടുവ അപഹരിച്ചത്. ഇരുപതോളം വളർത്തുമൃഗങ്ങളെയും കടുവ കൊന്നുതിന്നിരുന്നു. മയക്കുവെടി വെച്ചിട്ടും കടുവയെ പിടികൂടാൻ കഴിയാതിരുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചിരുന്നു.
കടുവയെ വെടിവെച്ചു കൊല്ലാനായിരുന്നു വനംവകുപ്പിന്റെ ഉത്തരവെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടു. കടുവയെ വെടിവച്ചു കൊല്ലേണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിൻമേൽ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിവിധി.
നരഭോജി കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നടന്നിരുന്നു. തുടർന്ന് കേരളം വനംവകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞ മാസം 24 മുതലാണ് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
Also Read: ഡോക്‌ടർക്ക് നേരെയുള്ള അക്രമം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി