തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തിന് എതിരെ മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്‌ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു. ഒട്ടും ഗൃഹപാഠം ചെയ്‌തില്ലെന്ന് മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവർ നടത്തിയ പരാമർശങ്ങളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
മുഴുവൻ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവെന്ന മന്ത്രിയുടെ പരാമർശം കേട്ടപ്പോൾ കേട്ടപ്പോൾ ‘അയ്യേ’ എന്നാണ് തോന്നിയത്. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നുണ്ടല്ലോ. അങ്ങനെയൊരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന വിമർശനമാണോ ഇതെന്നും തോമസ് ഐസക് ചോദിച്ചു. മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഷെയിം ഓൺ യു’ എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുതെന്നും ഐസക് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം സംസ്‌ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത് വന്നിരുന്നു. കേരള ബജറ്റിലെ കിഫ്ബിയെ കുറിച്ചും കേന്ദ്ര ധനമന്ത്രി പരാമർശിച്ചിരുന്നു. കേരളത്തിലെ ക്രമസമാധാന നില തകർന്നെന്നും അവർ ആരോപിച്ചു.
Read Also: 60 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ