ന്യൂഡെൽഹി: കോവിഡ് മഹാമാരി കാരണം ബന്ധുക്കളെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം സംസ്‌ഥാനത്തെ ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികൾ അനാഥരായി. പല കുടുംബങ്ങളിലും ഏക വരുമാന മാർഗമായ വ്യക്‌തി മരണപ്പെട്ടു. ഈ സാഹചര്യത്തിൽ ബന്ധുക്കൾ നഷ്‌ടപ്പെട്ടവർക്ക് 50,000 രൂപ സഹായം നൽകാനുള്ള പദ്ധതിയാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്.
ഏകവരുമാന മാർഗമായിരുന്ന അംഗം മരിച്ച കുടുംബങ്ങൾക്കും മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്കും എല്ലാ മാസവും സാമ്പത്തിക സഹായം നൽകാനാണ് തീരുമാനം. സർക്കാരിന്റെ പ്രതിനിധികൾ അത്തരം കുടുംബങ്ങളിൽ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുകയും പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഈ സഹായം യാതൊരു വിധത്തിലും തടസപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല അവരുമായി ബന്ധം സ്‌ഥാപിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘രാജ്യത്ത് നീതി വെന്റിലേറ്ററിൽ’; സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ മെഹുവ മൊയ്‌ത്ര