കൊൽക്കത്ത: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തിൽ പ്രതികരണവുമായി തൃണമൂൽ എംപി മഹുവ മൊയ്‌ത്ര.
‘84കാരനായ സ്‌റ്റാൻ സ്വാമി ജാമ്യത്തിനായി കാത്തിരിക്കുമ്പോഴാണ് മരിച്ചത്. ഒക്‌ടോബറിൽ വീട് റെയ്‌ഡ് ചെയ്‌താണ് അദ്ദേഹത്തെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. അസുഖമുണ്ടെന്ന് സ്‌ഥിരീകരിക്കുന്ന തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ഈ രാജ്യത്ത് നീതി എങ്ങനെ വെന്റിലേറ്ററിൽ ആയി എന്നതിൽ ലജ്ജയും സങ്കടവുമുണ്ട്’- മഹുവ മൊയ്‌ത്ര ട്വിറ്ററിൽ കുറിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ ഫാദർ സ്‌റ്റാൻ സ്വാമി അന്തരിച്ചത്. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയായിരുന്നു മരണം. മാവോവാദി ബന്ധം ആരോപിച്ച് ഒക്‌ടോബറിൽ റാഞ്ചിയിൽ നിന്നാണ് എൻഐഎ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
യുഎപിഎ ചുമത്തി നവിമുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ അടച്ച ഇദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മെയ് 28നാണ് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ കോവിഡ് ബാധിച്ചതോടെ സ്‌റ്റാൻ സ്വാമിയുടെ നില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് ഞായറാഴ്‌ച വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്‌ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പാർക്കിൻസൺസ് രോഗം ഉൾപ്പടെ അലട്ടിയിരുന്ന ഈ വയോധികന്റെ മരണം ഭരണകൂടത്തിന്റെ കൊലപാതകമെന്ന് തന്നെ പറയാമെന്ന് രാഷ്‌ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉറപ്പിച്ച് പറയുന്നു. പാർക്കിൻസൺ രോഗം കാരണം വെള്ളം കുടിക്കാൻ സ്‌ട്രോയും സിപ്പർ കപ്പും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഈ അപേക്ഷ പരിഗണിക്കാൻ കോടതിക്ക് ആഴ്‌ചകളാണ് വേണ്ടി വന്നത്. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കൈകള്‍ വിറക്കുന്നത് കാരണം ഗ്‌ളാസ് പിടിക്കാന്‍ പോലും പറ്റുന്നില്ലെന്നായിരുന്നു സ്‌റ്റാൻ സ്വാമി ഹരജിയില്‍ പറഞ്ഞിരുന്നത്.
സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് ശേഷവും സംഘപരിവാർ പ്രവർത്തകർ അദ്ദേഹത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത്തരം പോസ്‌റ്റുകൾക്ക് കിട്ടുന്ന സ്വീകാര്യത ബിജെപി സർക്കാർ വിചാരണ കൂടാതെ തടവിലാക്കിയ അധ്യാപകർ, വിദ്യാർഥി നേതാക്കൾ, സാമൂഹിക പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പടെയുള്ള രാഷ്‌ട്രീയ തടവുകാരുടെ ഭാവിയെ കുറിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
Also Read: ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം