വാരാണസി: ഗ്യാൻവാപി പള്ളിയിൽ വീഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റാൻ വിസമ്മതിച്ച് കോടതി. അഭിഭാഷക കമ്മീഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകർ നിരസിച്ചു മേയ് 17നകം സർവേ പൂർത്തിയാക്കി റിപ്പോർട് സമർപിക്കാൻ അഭിഭാഷക കമീഷനോട് നിർദേശിക്കുകയും ചെയ്‌തു.
ഏതെങ്കിലും തരത്തിൽ സർവേ തടയാൻ ശ്രമങ്ങളുണ്ടായാൽ കേസ് രജിസ്‌റ്റർ ചെയ്യാനാണ് ജില്ലാ കോടതിയുടെ നിർദ്ദേശം. വീഡിയോ ചിത്രീകരിക്കാൻ പള്ളിയുടെ രണ്ട് താഴെ നിലകൾ തുറന്നുനൽകണം. അടച്ചിട്ട താഴത്തെ നിലകളുടെ താക്കോൽ കിട്ടിയില്ലെങ്കിൽ പൂട്ട് തകർക്കണമെന്നും കോടതി വ്യക്‌തമാക്കി.
ഗ്യാൻവാപി പള്ളിയുടെ മതിലിനരികെ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അവിടെ പ്രാർഥന നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഡെൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്‌മി ദേവി, സീത സാഹു എന്നിവർ വാരണാസി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് 2021 ഏപ്രിൽ 18ന് ജഡ്ജി ദിവാകർ വിഡിയോഗ്രഫി സർവേക്ക് ഉത്തരവിട്ടത്.
അതേസമയം അഞ്ച് ദിവസത്തെ സർവേയിലൂടെ സത്യം പുറത്തുവരുമെന്നും രാജ്യത്തിന് ഇക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും വിഎച്ച്പി ദേശീയ വക്‌താവ് വിനോദ് ബൻസാൽ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സഹകരിക്കാൻ പള്ളി കമ്മിറ്റിയോട് ബൻസാൽ ആവശ്യപ്പെടുകയും ചെയ്‌തു.
Read also: ഹിന്ദു രാഷ്‍ട്രമെന്നാൽ ഹിന്ദുക്കൾ മാത്രമെന്നല്ല; ബിജെപി എംഎല്‍എ