ഇൻഡോർ: മധ്യപ്രദേശിലെ ഖർഗോണിൽ തിങ്കളാഴ്‌ച ‘കിസാൻ മഹാപഞ്ചായത്ത്’ നടക്കുമെന്ന് അറിയിച്ച് രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ മഹാസംഗിന്റെ (ആർകെഎംഎം) ദേശീയ പ്രസിഡണ്ട് ശിവകുമാർ ശർമ. ഉച്ചക്ക് 12നാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുക.
താൻ പഞ്ചായത്തിൽ പങ്കെടുക്കുമെന്നും കാർഷിക നിയമങ്ങൾ കർഷകർക്ക് വിശദമായി വിവരിക്കാനാണ് മഹാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും ആർകെഎംഎം മേധാവി ഇൻഡോറിൽ പത്രസമ്മേളനത്തിനിടെ പറഞ്ഞു.
ഖർഗോണിന് പിന്നാലെ ഗ്വാളിയറിലും അശോക്‌നഗറിലും തുടർന്ന് മറ്റ് ജില്ലകളിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും ശിവകുമാർ അറിയിച്ചു.
അതിനിടെ കാർഷിക സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ട കർഷകർക്ക് ലോകസഭയിൽ ആദരാഞ്‌ജലി അർപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച ബിജെപി നേതാക്കളെ ശിവകുമാർ രൂക്ഷമായി വിമർശിച്ചു.
‘പ്രക്ഷോഭത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട കർഷകർക്ക് രാഹുൽ ഗാന്ധിയും പാർലമെന്റിലെ മറ്റ് കോൺഗ്രസ് നേതാക്കളും ആദരാഞ്‌ജലി അർപ്പിച്ചു. അതിൽ ഞങ്ങൾ അവരോട് നന്ദി പറയുന്നു. എന്നാൽ ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാൽ, ആ വേളയിൽ ബിജെപി നേതാക്കൾ ലജ്ജയില്ലാതെ ശബ്‌ദമുണ്ടാക്കുകയും അവരെ കളിയാക്കുകയും ചെയ്‌തു എന്നതാണ്,’ അദ്ദേഹം വ്യക്‌തമാക്കി.
കാർഷിക നിയമങ്ങളെ കൃഷിക്കാരുടെ ‘മരണ വാറന്റ്’ എന്ന് വിശേഷിപ്പിച്ച ശിവ്കുമാർ നിയമങ്ങൾ പിൻവലിക്കണമെന്ന തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും കൂട്ടിച്ചേർത്തു.
അതേസമയം കാർഷിക നിയമങ്ങൾ 12-18 മാസത്തേക്ക് നിർത്തിവെക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ വാഗ്‌ദാനം. എന്നാൽ ഇത് കർഷക യൂണിയനുകൾ ഇത് നിരസിച്ചു. കേന്ദ്രസർക്കാരിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ നിരവധി ചർച്ചകൾ കർഷക നേതാക്കളുമായി നടന്നിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് കർഷകർ.
Read Also: അഭിമാനമായി കെ-ഫോൺ; ആദ്യഘട്ട ഉൽഘാടനം ഇന്ന്