തിരുവനന്തപുരം:സംസ്‌ഥാനത്തെ ഇന്റർനെറ്റ് മേഖലയിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്‌ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. ഇന്റർനെറ്റ് അടിസ്‌ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്‌ഥാനത്ത് ഡിജിറ്റൽ വേർതിരിവുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ സാധ്യമാക്കുന്നത്.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യതക്ക് വഴിതുറക്കുന്നതാണ് പദ്ധതി. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ആദ്യഘട്ടം പൂർത്തിയാകുന്നത്. വൈദ്യുതി പോസ്‌റ്റുകൾ വഴി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ച് ഇന്റർനെറ്റ് ലഭ്യതക്കുള്ള അടിസ്‌ഥാന സൗകര്യമൊരുക്കുന്നതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. 5,000 കിലോമീറ്ററിൽ കേബിൾ ശൃംഖല പൂർത്തിയാകുന്നതോടെ സെക്കൻഡിൽ പത്ത് എംബി മുതൽ ഒരു ജിബി വരെ വേഗം ഉറപ്പാക്കി ഇന്റർനെറ്റ് ലഭ്യതക്ക് വഴിയൊരുങ്ങും.
കുത്തക ഇല്ലാതാക്കാൻ ഒന്നിലധികം സേവനദാതാക്കൾക്ക് ആയിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കലിന്റെ ചുമതല. ടെൻഡർ നടപടികളിലൂടെയാകും ഇത് പൂർത്തിയാക്കുക. ഏഴു ജില്ലകളിലെ ആയിരത്തിലധികം സർക്കാർ ഓഫീസുകളെ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററുമായും സ്‌റ്റേറ്റ് ഡേറ്റാ സെന്ററുമായും ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്.
തടസമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള റിംഗ് ആർക്കിടെക്‌ചർ സംവിധാനമാണ് കെ-ഫോണിൽ ഉള്ളത്. കോർ റിംഗിന് കീഴിൽ ജില്ലകളിലെ ഉപയോക്‌താക്കളെ ബന്ധിപ്പിച്ച് ആക്‌സസ് നെറ്റ്‌വർക്ക് സംവിധാനമുണ്ടാകും. ഇവയെ ബന്ധിപ്പിച്ച് ഇൻഫോപാർക്കിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ ഉണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇവ തടസമില്ലാത്ത ഇന്റർനെറ്റ് ഉറപ്പാക്കും. കിഫ്ബി വഴിയാണ് പദ്ധതിക്ക് പണം കണ്ടെത്തിയത്.
Read Also: പാചകവാതക വില വീണ്ടും കൂട്ടി