അഹമ്മദാബാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഗുജറാത്തിൽ ജനജീവിതം ദുരിതപൂർണമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തിൽ മഴക്കെടുതിയെ തുടർന്ന് 7 പേരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഗുജറാത്തിൽ 63 ആയി ഉയർന്നു. കൂടാതെ ഇതിനോടകം സംസ്‌ഥാനത്ത് പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും, വെള്ളക്കെട്ടിനെ തുടർന്ന് ഒറ്റപ്പെട്ട 468 പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു.
സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്‌തമായി തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തലസ്‌ഥാന നഗരമായ അഹമ്മദാബാദിലാണ്. ശക്‌തമായ മഴ നഗരത്തിലെ പല റോഡുകളെയും വെള്ളത്തിനടിയിലാക്കി. അണ്ടർപാസുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.
കൂടാതെ തെക്കൻ ഗുജറാത്തിലെ ദാംഗ്, നവസാരി, തപി, വൽസാദ് ജില്ലകളിലും മധ്യ ഗുജറാത്തിൽ പാഞ്ച്മഹൽ, ഛോട്ടാ ഉദേപൂർ, ഖേഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. മിക്കയിടങ്ങളിലും സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം കേന്ദ്ര സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
Read also: ‘കൊമ്പന്റെ’ മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം; നടപടിയുമായി പോലീസ്