അഹമ്മദാബാദ്: ഗുജറാത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 6 പേർ കൂടി ഗുജറാത്തിൽ മരിച്ചു. ഇതോടെ കഴിഞ്ഞ ജൂൺ മുതൽ മഴക്കെടുതികളെ തുടർന്ന് ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. 30,000ത്തോളം ആളുകളെ നിലവിൽ അപകട മേഖലകളിൽ നിന്നും ഒഴിപ്പിച്ചു. കൂടാതെ 20,000ത്തോളം ആളുകളെ നിലവിൽ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്‌തു.
സംസ്‌ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി നിലവിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്‌തമായിട്ടുണ്ട്. രാജ്കോട്ടിൽ കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. കൂടാതെ അംബികാ നദിക്കരയിലെ ചെമ്മീൻ കുളത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഗുജറാത്തിനൊപ്പം തന്നെ മഹാരാഷ്‌ട്രയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 3 കുട്ടികൾ ഉൾപ്പടെ 9 പേർ സംസ്‌ഥാനത്ത് മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും സംസ്‌ഥാന ധ്രുത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങളെയും സംസ്‌ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. നാസിക്, പാൽഘർ, പുനെ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read also: തൃശൂർ ബാറിലെ കൊലപാതകം; ഏഴംഗ കൊട്ടേഷൻ സംഘം അറസ്‌റ്റിൽ