ന്യൂഡെൽഹി: രാജ്യത്തെ വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ ശക്‌തമായ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. നിലവിൽ ഗുജറാത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്‌ടം വിതച്ചത്. 63 ജീവനുകളാണ് ഗുജറാത്തിൽ പ്രളയക്കെടുതിയെ തുടർന്ന് പൊലിഞ്ഞത്.
കൂടാതെ ഗുജറാത്തിലെ സപുതാര വാഗായ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മഹാരാഷ്‌ട്രയിലും മഴക്കെടുതി രൂക്ഷമാണ്. മഹാരാഷ്‌ട്രയിലെ 5 ജില്ലകളിൽ ജൂലൈ 14ആം തീയതി വരെ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അടുത്ത 3 ദിവസം മുംബൈയിൽ ഓറഞ്ച് അലർടും ആയിരിക്കും. തെലങ്കാനയിലെ പ്രളയ സാഹചര്യവും അതീവ ഗുരുതരമാണെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ അമർനാഥിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കരസേനയുടെ പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തുന്നത്.
Read also: ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്