കാഠ്മണ്ഡു: നേപ്പാളിലുടനീളം ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ എണ്ണം 101 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ ആഴ്‌ചയുടെ തുടക്കം മുതൽ കനത്ത മഴയാണ് നേപ്പാളിൽ പെയ്യുന്നത്. 41 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
‘ഒന്നാമത്തെ പ്രവിശ്യയിൽ 60 മരണങ്ങളും ബാഗ്‌മതിയിൽ ഒരു മരണവും കർണാലിൽ 7ഉം ലുമ്പിനിയിൽ 2ഉം സുദുർപശ്‌ചിമിൽ 31 മരണങ്ങളും റിപ്പോർട് ചെയ്‌തു. ഭൂരിഭാഗം പേർക്കും മണ്ണിടിച്ചിലിലാണ് ജീവൻ നഷ്‌ടമായത്’, മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം മേധാവി ഹുംകാല പാണ്ഡെ പറഞ്ഞു.
അതേസമയം മഴക്കെടുതിയിൽ കാണാതായവരുടെ എണ്ണം 41 ആയി. ഒന്ന്, രണ്ട് പ്രവിശ്യകളിൽ നിന്നും ലുമ്പിനി, കർണാൽ, സുദുർപശ്‌ചിം എന്നിവിടങ്ങളിൽ നിന്നുമാണ് ആളുകളെ കാണാതായത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
നിലവിൽ 2232 വീടുകൾ വെള്ളത്തിനടിയിലാണ്. 49 വീടുകളും 8 ഗോശാലകളും 6 പാലങ്ങളും 3 സർക്കാർ ഓഫിസുകളും തകർന്നിട്ടുണ്ട്. ആകെ 139 മൃഗങ്ങൾക്ക് ജീവൻ നഷ്‌ടമായി. 1,177 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗതാഗത തടസങ്ങളും നീക്കം ചെയ്യുകയാണ്. അതേസമയം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴയ്‌ക്ക് ശമനമുണ്ട്.
Most Read: മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടിയുടെ നാശനഷ്‌ടമെന്ന് മന്ത്രി