കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ ജപ്‌തി നടപടിയിൽ പോപുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇവ വിട്ടുനൽകിയതായി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ജപ്‌തി നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. പിഴവ് പറ്റി പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തെറ്റായി ജപ്‌തി നടപടികൾ അടിയന്തിരമായി കാടാമ്പുഴ സ്വദേശി യൂസുഫിന്റെത് ഉൾപ്പടെ 18 പേർക്കെതിരെയുള്ള നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സംസ്‌ഥാന പോലീസ് മേധാവിയുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടുകളുടെ കൂടി അടിസ്‌ഥാനത്തിലാണ് നടപടിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹർത്താലിലെ പൊതുമുതൽ നഷ്‌ടം കണക്കാക്കുന്നതിനായി ചുമതലപ്പെടുത്തിയ ക്ളെയിംസ് കമ്മീഷണർക്ക് ഓഫിസ് തുറക്കുന്നതിനായി ആറ് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ഹരജി അടുത്ത ബുധനാഴ്‌ച വീണ്ടും പരിഗണിക്കും. 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിൽ 5.20 കോടി രൂപയുടെ പൊതുമുതൽ നഷ്‌ടം ഈടാക്കാനാണ് പിഎഫ്ഐ ഭാരവാഹികളുടെ ആസ്‌തി വകകൾ കണ്ടുകെട്ടാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
Most Read: പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി; അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ