ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ കായിക വകുപ്പ്. മുഖ്യമന്ത്രി കോൺറാഡ് കെ സാഗ്‌മയുടെ മണ്ഡലമായ സൗത്ത് തുറയിലെ പിഎ സാഗ്‌മ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരുന്ന പ്രചരണ റാലിക്കാണ് മേഘാലയ കായിക വകുപ്പ് അനുമതി നിഷേധിച്ചത്.
സ്‌റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത്രയും വലിയ റാലി സംഘടിപ്പിക്കുന്നത് പ്രയോഗികമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. സൈറ്റിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ വസ്‌തുക്കൾ സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. പകരം അലോത്‌ഗ്രെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഒരു ബദൽ വേദി പരിഗണിക്കുമെന്ന് ജില്ലാ ഇലക്‌ടറൽ ഓഫിസർ സ്വപ്‌നിൽ ടൈംബേ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയും(എൻസിപി) തൃണമൂൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംസ്‌ഥാനത്ത് ‘കാവി പാർട്ടിയുടെ തരംഗം’ തടയാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. 127 കോടി രൂപാ ചിലവിൽ നിർമിച്ച സ്‌റ്റേഡിയം കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തിരുന്നു. ഉൽഘാടനം ചെയ്‌ത് രണ്ടു മാസം കഴിഞ്ഞ സ്‌റ്റേഡിയം പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടി ലഭ്യമല്ലെന്ന് പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഋതുരാജ് സിൻഹ ചോദിച്ചു.
കോൺറാഡ് സാഗ്‌മയ്‌ക്കും മുകുൾ സാഗ്‌മയ്‌ക്കും ഞങ്ങളെ പേടിയുണ്ടോയെന്നും ഋതുരാജ് സിൻഹ ചോദിച്ചു. മേഘാലയത്തിൽ ബിജെപിയുടെ തരംഗം തടയാൻ അവർ ശ്രമിക്കുകയാണ്. നിങ്ങൾക്ക് റാലി തടയാൻ ശ്രമിക്കാം. എന്നാൽ സംസ്‌ഥാനത്തെ ജനങ്ങൾ ബിജെപിയെ പിന്തുണക്കാനേ ശ്രമിക്കുകയുള്ളൂവെന്നും ഋതുരാജ് സിൻഹ പറഞ്ഞു. അതേസമയം, ഫെബ്രുവരി 24ന് ഷില്ലോങ്ങിലെ പൈൻതോറംക്ര മണ്ഡലത്തിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തുമെന്ന് നേതാവ് എഎൽ ഹെക് അറിയിച്ചു.
Most Read: മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; പരിഹസിച്ച് വിഡി സതീശൻ