പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു കൊന്നത്.
കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ ഈ മേഖലയിൽ വലിയ രീതിയിലാണ് ഇവ കൃഷികൾ നശിപ്പിച്ചിരുന്നത്. തുടർന്ന് പാടശേഖരസമിതി ഭാരവാഹികൾ ഡിഎഫ്ഒയ്‌ക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാലക്കാട് റൈഫിൾ ക്ളബ് അംഗങ്ങളായ നവീൻ, പൃഥ്വിരാജ്, വിനീത് എന്നിവരാണ് കാട്ടുപന്നി വേട്ട നടത്തിയത്. റേഞ്ച് ഓഫിസർ ജി അഭിലാഷ്, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ കെ സന്തോഷ് കുമാർ എന്നിവരും കാട്ടുപന്നികളെ കൊല്ലുന്നതിന് നേതൃത്വം നൽകി.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് കൃഷിയിടത്തിൽ ഇറങ്ങിയ പന്നികളെ സംഘം വെടിവച്ചു കൊന്നത്. തുടർന്ന് അർധരാത്രിയോടെ കാട്ടുപന്നികളുടെ ശരീരവുമായി അധികൃതർ മടങ്ങുകയും ചെയ്‌തു. അധികൃതർക്ക് സഹായത്തിനായി കർഷകരും നാട്ടുകാരും സ്‌ഥലത്ത് എത്തിയിരുന്നു.
Read also: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം