പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ നാശനഷ്‌ടമുണ്ടായി. പാലക്കുഴി മലയടിവാരം, കടപ്പാറ, വിആർടി, മാനിള, നീതിപുരം, മണ്ണെണ്ണക്കയം, വെള്ളാട്ടി മലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
വനഭൂമി കത്തി നശിച്ചതിനൊപ്പം നിരവധി ആളുകളുടെ സ്വകാര്യ ഭൂമിയും അഗ്‌നിക്ക് ഇരയായിട്ടുണ്ട്. പാലക്കുഴി മലയടിവാരത്ത് പാറക്കൽ ബിജുവിന്റെ ഏക്കർ കണക്കിന് റബർ തോട്ടം കത്തിനശിച്ചു. കരിങ്കയം മാനിളയിൽ ചെല്ലയുടെ 4 ഏക്കർ തോട്ടത്തിൽ 3 ഏക്കറോളം സ്‌ഥലത്തെ കുരുമുളക്, കശുമാവ് എന്നിവയും, പുത്തൻവീട്ടിൽ ജോസ് ബേബി, പുത്തൻവീട്ടിൽ ജോയ്, പുത്തൻവീട്ടിൽ റെജി എന്നിവരുടെ തോട്ടങ്ങളും കത്തിനശിച്ചു.
Read also : ബെംഗളൂരുവിൽ പിടിമുറുക്കി കോവിഡ്; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 500 കുട്ടികൾക്ക്
കഴിഞ്ഞ 3 ദിവസമായി വനത്തിൽ പടർന്ന കാട്ടുതീ കെടുത്താൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മലകൾ കത്തിയമരുകയാണ്. ഉൾവനങ്ങളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും ശക്‌തമായ കാറ്റും തീയണക്കാനുള്ള ഉപകരണങ്ങളുടെ കുറവും പ്രതിസന്ധി കൂട്ടുകയാണ്. മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജനവാസ മേഖലയിലേക്ക് തീ പടരാൻ തുടങ്ങിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്‌ഥയിലാണ് പ്രദേശവാസികൾ.
തീപടർന്ന് വൻനാശമുണ്ടായ സ്വകാര്യ കൃഷിയിടങ്ങളിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് വടക്കഞ്ചേരി കർഷക സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. ഒപ്പം തന്നെ വനത്തിനുള്ളിൽ ഫയർലൈൻ തെളിച്ചില്ലെന്നും, വനം സംരക്ഷിക്കാനുള്ള ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപണം ഉന്നയിച്ചു.
Read also : ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ; വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം