ബെംഗളൂരു: കർണാടകയുടെ തലസ്‌ഥാന നഗരമായ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. അതോടൊപ്പം കുട്ടികളിൽ അതിവേഗത്തിൽ രോഗം പിടിമുറുക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം 2,000 കേസുകൾ റിപ്പോർട് ചെയ്‌തതിൽ 50 കേസുകളും പത്ത് വയസിൽ താഴെയുള്ളവരാണ്. ഒരു മാസത്തിനിടെ 500 കുട്ടികൾക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, കുട്ടികളിൽ വലിയ രീതിയിൽ കോവിഡ് പടർന്നുപിടിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാർച്ച് ഒന്നിന് 32,000 സ്‌കൂൾ കുട്ടികളിൽ നടത്തിയ പരിശോധനയിൽ 121 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ആകെ കേസുകളുടെ 38 ശതമാനമാണിത്. അതിനാൽ തന്നെ ബെംഗളൂരുവിൽ കുട്ടികൾക്കിടയിൽ വലിയ രീതിയിൽ കോവിഡ് വ്യാപിച്ചിട്ടില്ലെന്ന് മനസിലാക്കാം, ബെംഗളൂരു കോർപറേഷൻ അറിയിച്ചു.
20നും 40നും ഇടയിൽ പ്രായമുളളവരിലാണ് കൂടുതൽ രോഗം കണ്ടുവരുന്നതെന്നും കോർപറേഷൻ പറഞ്ഞു. കോവിഡിന്റെ രണ്ടാംവ്യാപനം പ്രകടമാണെങ്കിലും സ്‌കൂളുകൾ അടച്ചിടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്‌തമാക്കി.
കുട്ടികൾ വീട്ടിലാണെങ്കിൽ എല്ലാവരുമായും സമ്പർക്കത്തിൽ ഏർപ്പെടുകയും കോവിഡ് വ്യാപനം വേഗത്തിലാകുകയും ചെയ്യും, അതേസമയം സ്‌കൂളിൽ ആണെങ്കിൽ അച്ചടക്കത്തോടെ ഒരിടത്ത് അടങ്ങിയിരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
Read also: കോവിഡ് ഇന്ത്യ; 40,382 രോഗമുക്‌തി, 72,330 രോഗബാധ, 459 മരണം