വൈത്തിരി: വയനാട് ലക്കിടിയിൽ ‘എൻ ഊരു’വിന് സമീപം ഉണ്ടായ തീപിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. ഞായറാഴ്‍ച രാവിലെ പത്തരയോടെ ശ്രദ്ധയിൽപ്പെട്ട കാട്ടുതീ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
കുന്നിന്റെ ഒരു ചെരുവിലെ പുൽക്കാടുകൾ പൂർണമായും കത്തിനശിച്ചു. ചുരുങ്ങിയത് 8 ഏക്കറോളം ഭൂമിയിലെ പുൽക്കാട് കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. തെരുവുകാടിനാണ് തീപടർന്നത്. പ്രിയദർശിനി ഗോത്രവികസന പദ്ധതിക്ക് കീഴിൽ വരുന്ന ഭൂമിയാണിത്.
കൽപ്പറ്റ അഗ്‌നിരക്ഷാസേന, വനംവകുപ്പ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവരുടെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ അണക്കാൻ സാധിച്ചത്. കൽപ്പറ്റ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ ഓഫീസർ കെഎം ജോമി, സീനിയർ ഫയർ ഓഫീസർ പിഎം അനിൽ എന്നിവരുടെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേനാംഗങ്ങളും ഫയർഫോഴ്‌സ് സിവിൽ ഡിഫൻസ് വോളന്റിയർമാരും തീയണക്കാൻ നേതൃത്വം നൽകി. വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫീസർ കെജെ ജോസിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ, ഫോറസ്‌റ്റ് വാച്ചർമാർ തുടങ്ങിയവരും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Read also: കയ്യൂർ-ചീമേനിയുടെ ദാഹമകലും; കാക്കടവിൽ സ്‌ഥിരം തടയണ പൂർത്തിയാകുന്നു