ചീമേനി: ഏഴിമല നാവിക അക്കാദമിയുടെയും കയ്യൂർ-ചീമേനിയുടെയും ദാഹമകറ്റാൻ കാക്കടവിൽ സ്‌ഥിരം തടയണ യാഥാർഥ്യമാകുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്‌ഥാന സർക്കാരിന്റെ തടയണ നിർമാണം. ഒൻപതര കോടി രൂപയാണ് ആകെ ചെലവ്.
ഇതുവരെ കുടിവെള്ള പദ്ധതികൾക്കുള്ള വെള്ളം എടുത്തിരുന്നത് ഓരോ വർഷവും നിർമിക്കുന്ന താൽകാലിക തടയണയിലൂടെ ആയിരുന്നു. എന്നാൽ, സ്‌ഥിരം തടയണ വരുന്നതോട് കൂടി കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. തേജസ്വിനിക്ക് കാക്കടവിൽ 90 മീറ്ററോളം നീളത്തിലും നാലര മീറ്റർ ഉയരത്തിലുമാണ് സ്‌ഥിരം തടയണ നിർമിച്ചിരിക്കുന്നത്.
കോൺക്രീറ്റ് ജോലികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. കൂറ്റൻ ഇരുമ്പ് ഷട്ടറുകളുടെ ഫാബ്രിക്കേഷൻ പ്രവർത്തികളും പൂർത്തിയായി. നിലവിൽ അവ ഉറപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്.
പുഴയുടെ ഇരുവശത്തും 100 മീറ്ററോളം നീളത്തിൽ കൂറ്റൻ കോൺക്രീറ്റ് ഭിത്തികളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. നിലവിലുള്ള കാക്കടവ് പദ്ധതിയിൽ നിന്ന് ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, പെരിങ്ങോം സിആർപിഎഫ് ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് കുടിവെള്ളം കൊണ്ടുപോകുന്നത്. ഇതിനായി കൂറ്റൻ ശുദ്ധീകരണ പ്‌ളാന്റ്, സംഭരണി എന്നിവ ചാനടുക്കംകുന്നിന് മുകളിലുണ്ട്.
വേനൽ കടക്കുന്നതോടെ ഇവിടങ്ങളിൽ ജലലഭ്യത കുറയും. നിലവിലെ കാക്കടവ് കുടിവെള്ള പദ്ധതിക്ക് സമീപം തന്നെയാണ് സ്‌ഥിരം തടയണ നിർമിച്ചിരിക്കുന്നത്. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരത്തിൽ പുഴയിൽ വെള്ളം സംഭരിച്ച് നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം ഭൂഗർഭജലത്തിന്റെ ഉയർച്ചക്കൊപ്പം കിണർ, തോട്, കുളം എന്നിവയിലെ ജലക്ഷാമത്തിനും പരിഹാരമാകും.
ഇതോടൊപ്പം പാലായിലെ റഗുലേറ്റർ കം ബ്രിഡ്‌ജ് കൂടി പൂർത്തിയാകുന്നതോടെ തേജസ്വിനിയിൽ ജലനിരപ്പ് ഉയർന്നുനിൽക്കും.
Also Read: നിശ്‌ചയദാർഢ്യം നൂറുമേനി നൽകി; നെൽകൃഷിയിൽ യുവാക്കളുടെ മാതൃക വിജയം