ഭുവനേശ്വർ: ഒഡീഷയിൽ സിമലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച കാട്ടുതീ പടരുന്നതിനിടെ വീണ്ടും തീപിടിത്തം. കുൽദിഹ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലെ കഴിഞ്ഞ ദിവസം കാട്ടുതീ പടർന്നു. സംസ്‌ഥാനത്ത് 359 ഇടങ്ങളിൽ തീപിടിത്തം തുടരുന്നതായി ഫോറസ്‌റ്റ് സർവേ ഓഫ് ഇന്ത്യ വ്യക്‌തമാക്കി. അഗ്നിരക്ഷാ സേനയും വനംവകുപ്പ് ജീവനക്കാരും കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സിമലിപാലയിലെ 21 വനമേഖലകളിൽ 8 എണ്ണത്തിലും കാട്ടുതീ പടർന്നിട്ടുണ്ട്. 94 ഇനം ഓർക്കിഡുകൾ, 38 ഇനം മൽസ്യങ്ങൾ, 164 ഇനം ചിത്രശലഭങ്ങൾ, 55 ഇനം സസ്‌തനികൾ, 304 ഇനം പക്ഷികൾ, 21 ഇനം ഉഭയജീവികൾ എന്നിവയുടെ ആവാസകേന്ദ്രമാണ് സിമലിപാൽ.
മദ്യം നിർമിക്കാനായി ഉപയോഗിക്കുന്ന മഹുവ പൂക്കൾ ശേഖരിക്കുന്നതിനും തടി കള്ളക്കടത്ത്, വേട്ടയാടൽ എന്നിവക്ക് വേണ്ടിയും വനമേഖലയിൽ അതിക്രമിച്ചുകടക്കുന്നവർ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് കാട്ടുതീ പടരാൻ കാരണമെന്നാണ് വിലയിരുത്തൽ. വേനൽക്കാലത്തിന് തുടക്കമായതും തീ വേഗത്തിൽ പടരാൻ കാരണമായതായി കണക്കാക്കുന്നുണ്ട്.
ഫെബ്രുവരി 27 മുതൽ 1,21,614 തീപിടിത്തങ്ങളാണ് ഒഡീഷയിൽ ഉണ്ടായിട്ടുള്ളത്. ഫോറസ്‌റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കാട്ടുതീയുടെ കാര്യത്തിൽ ഒഡീഷയാണ് ഒന്നാം സ്‌ഥാനത്തുളളത്. തെലങ്കാനക്കാണ് രണ്ടാം സ്‌ഥാനം. നവംബർ 1ന് ശേഷം ഒഡീഷയിൽ 16,494 തീപിടിത്തങ്ങളാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
Read also: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല