ഗുവാഹത്തി: യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബൺവാളിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ മന്ത്രിതല സംഘം ഒഡീഷയിൽ. ഇന്നലെയാണ് ഇവർ സംസ്‌ഥാനത്തെത്തിയത്. സംഘം ഇന്ന് മുതൽ വിവിധ ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തും.
ബാലസോർ, ഭദ്രക്, കേന്ദ്രപദ, മയൂർഭഞ്ച് ജില്ലകൾ സംഘം സന്ദർശിക്കും. ഇന്നും നാളെയുമായാണ് പരിപാടികൾ നിശ്‌ചയിച്ചത്. സംഘം രണ്ടായി പിരിഞ്ഞ് രണ്ട് ജില്ലകൾ വീതം ഇന്നും നാളെയുമായി സന്ദർശിച്ച് ദുരന്തത്തിന്റെ വ്യാപ്‌തിയും മറ്റ് കാര്യങ്ങളും വിലയിരുത്തും.
ഡെൽഹിയിലേക്ക് തിരിക്കുംമുൻപ് ഒഡീഷ ചീഫ് സെക്രട്ടറി എസ്‌സി മൊഹാപത്ര, സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ (എസ്ആർസി) പികെ ജെന എന്നിവരുമായി കൂടിക്കാഴ്‌ചയും നടത്തും. പശ്‌ചിമ ബംഗാളിൽ യാസ് ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റൊരു സംഘത്തെ അയച്ചിട്ടുണ്ട്.
3 ദിവസത്തെ പര്യടനത്തിൽ സംഘം നബന്നയിലെ ദുരന്തനിവാരണ, ധനകാര്യ വകുപ്പിലെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും, കൂടാതെ സൗത്ത് 24 പർഗാനയിലെയും, ഈസ്‌റ്റ് മിഡ്‌നാപൂരിലെയും ദുരിതബാധിത മേഖലകൾ സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ ഇന്ത്യ അറിയിച്ചു.
Read Also: ഡെൽഹി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും