കണ്ണൂർ: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്ന ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്. കണ്ണൂരിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ ഹസ്ബീറിനെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാൾ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വ്യാജമായി കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രമുഖ ലാബുകളുടെയടക്കം ലെറ്റർ ഹെഡ് ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
യാത്രാ ആവശ്യത്തിനായി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകളാണ് ഏജൻസികൾ നിർമിച്ച് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കുമെന്ന് ഇരിക്കൂർ പോലീസ് അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ജില്ലയിലെ ട്രാവൽസ് ആൻഡ് ടൂറിസം സ്‌ഥാപനങ്ങളെ മുൻനിർത്തി പരിശോധനകൾ ശക്‌തമാക്കും.
Read Also: ജില്ലയിൽ മുന്നേറി കോവിഡ് വ്യാപനവും വാക്‌സിനേഷനും