കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1970ലും 1980ലും കോട്ടയത്ത് എംപിയായിരുന്നു. 1984ലെ മൽസരത്തിൽ സിപിഎമ്മിലെ കെ സുരേഷ് കുറിപ്പിനോട് പരാജപ്പെട്ടു. രണ്ടുതവണ ലോക്‌സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്‌കറിയ തോമസ് അവിഭക്‌ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഇടതുമുന്നണിയുടെ ഘടക കക്ഷിയായിരുന്നു കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം. കെഎം മാണി, പിജെ ജോസഫ്, പിസി തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015ലെ പിളർപ്പിന് ശേഷം പിസി തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടി രൂപീകരിച്ചു.
ട്രാവൻകൂർ ഷുഗേഴ്‌സ് ചെയർമാൻ, കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ആൻഡ് എന്റർപ്രൈസസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ക്‌നാനായ സഭാ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിൽ കെടി സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കൾ: നിർമല, അനിത, സക്കറിയ, ലത.
Also Read: ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി