ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി

By News Desk, Malabar News
K Sudhakaran
Ajwa Travels

കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ നിന്നും തന്നെ ഒഴിവാക്കണം എന്നും സുധാകരൻ ആവശ്യപ്പെട്ടു.

ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനം. ധർമ്മടത്ത് മൽസരിക്കാനുള്ള സാവകാശം തനിക്ക് കിട്ടിയിരുന്നെങ്കിൽ അൽഭുതങ്ങൾ സംഭവിച്ചേനെ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം തവണയും മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ മൽസരിക്കുന്നത് സംബന്ധിച്ച് കെ സുധാകരന് നേരത്തെ തന്നെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സുധാകരന് മേൽ സമ്മർദ്ദം ചെലുത്തുമ്പോഴും കണ്ണൂരിലെ നേതൃത്വത്തിന് ഇക്കാര്യത്തിൽ വിമുഖതയാണ് ഉണ്ടായിരുന്നത്.

പ്രവർത്തകരുമായും തൻറെ അനുഭാവികളുമായും സുധാകരൻ ചർച്ച നടത്തി വരികയായിരുന്നു. ഒരു മണിക്കൂർ സമയവും കെപിസിസി നേതൃത്വത്തോട് സുധാകരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വാർത്താ സമ്മേളനത്തിലൂടെ തന്റെ നിലപാട് സുധാകരൻ വ്യക്‌തമാക്കിയത്.

ധർമ്മടത്ത് കഴിഞ്ഞ രണ്ടു തവണ മൽസരിച്ച മമ്പറം ദിവാകരൻ ഇത്തവണ മൽസരത്തിനില്ലെന്ന് അറിയിച്ചതോടെ ആരെ മൽസരിപ്പിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്‌ചിതത്വം ഇപ്പോഴും തുടരുകയാണ്. ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മൽസരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. എന്നാൽ, ഇന്ന് രാവിലെ വീണ്ടും ചർച്ചകൾ സുധാകരനിലേക്ക് എത്തുകയായിരുന്നു.

അതേസമയം, വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി മൽസരിക്കുമെന്ന് അറിയിച്ചതോടെ അവരെ പിന്തുണക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്‌താവന ഇറക്കിയിരുന്നു. എന്നാൽ രണ്ട് ദിവസമായിട്ടും ഇക്കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

Also Read: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്‌തി പ്രാപിക്കും; പിജെ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE