തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ സര്‍ക്കാരിനെ ശക്തമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ ശില്‍പ്പികള്‍ ആവിഷ്കരിച്ചതാണ് ജാതി സംവരണം.
തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവര്‍ക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികള്‍ക്ക് പകര്‍ന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാര്‍ഥ്യം. വെള്ളാപ്പള്ളി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
കേരളത്തിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യയുടെ ജീവിതവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. വയനാട്ടിലെ ആദിവാസി കുടിയിലെ ഇല്ലായ്മയിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് പൊതുവിഭാഗത്തിലാണ് ശ്രീധന്യ എന്ന പെൺകുട്ടി അത് നേടിയെടുത്തതെന്ന കാര്യം സാമ്പത്തിക സംവരണവാദികൾ സൗകര്യപൂർവം മറക്കുകയുമരുത്.
സ്വാതന്ത്ര്യം നേടിയിട്ട് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും സംവരണം അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തില്‍ ബിജെപി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍, സ്വകാര്യ ഉദ്യോഗങ്ങളില്‍ സിംഹഭാഗം കൈവശവുമുള്ളതും ഉയര്‍ന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവര്‍ണരിലെ പാവപ്പെട്ടവര്‍ക്ക് മറ്റ് സാമ്പത്തിക പദ്ധതികളിലൂടെ പിന്തുണ നല്‍കുകയാണ് നീതി.
അതിന് പകരം വളഞ്ഞ വഴിയിലൂടെ സാമ്പത്തിക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകിൽ വച്ചുകെട്ടുന്നത് അപരിഹാര്യമായ തെറ്റായി പരിണമിക്കും. കാലം അതു തെളിയിക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകൾക്ക് ഇനിയും അവസരമുണ്ട്. അത് പാഴാക്കില്ലെന്ന് പ്രത്യാശിക്കാം. വെള്ളാപ്പള്ളി പറഞ്ഞു.
Read Also: സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇനി വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി