മലപ്പുറം: ‘ക്യുനെറ്റ്’ എന്ന ബഹുരാഷ്‌ട്ര കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. നടുവട്ടം സ്വദേശി പരപ്പിൽ അബ്‌ദുൾ ജലാലിന്റെ പരാതിയിൽ തിരൂർ വെട്ടം പരിയാപുരം സ്വദേശികളായ പാലക്കവളപ്പിൽ മുഹമ്മദ് റിഷാദ്, ഇടിവെട്ടിയകത്ത് മുഹമ്മദ് സജീഷ് എന്നിവർക്ക് എതിരെയാണ് സിഐ ശശീന്ദ്രൻ മേലേയിൽ കേസെടുത്തത്.
പ്രതികൾ 4.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അബ്‌ദുൾ ജലാലിന്റെ പരാതി. ഫ്രാഞ്ചൈസി കിട്ടാൻ താമസിച്ചതിനെത്തുടർന്ന് അബ്‌ദുൾ ജലാൽ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് ‘ക്യു നെറ്റ’ല്ലെന്നും ‘ക്യു ഐ’ എന്ന കമ്പനിയാണെന്നും മനസിലായത്. പ്രതികൾ സമാനരീതിയിൽ മറ്റു പലസ്‌ഥലങ്ങളിലും തട്ടിപ്പ് നടത്തിയവരാണെന്നു മനസിലായതോടെ ഇവരോട് അബ്‌ദുൾ ജലാൽ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതികൾ മുങ്ങി.
സംഘം ഒട്ടേറെപ്പേരിൽനിന്ന് ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വിവരം. വലിയ രീതിയിൽ പണം സമ്പാദിക്കാൻ കഴിയുന്ന മലേഷ്യൻ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയാണെന്നു പരിചയപ്പെടുത്തിയാണ് ഇവർ ആളുകളെ കെണിയിൽ പെടുത്തുന്നത്.
‘സെല്ലിങ് ബിസിനസ്’ എന്ന പേരിലുള്ള ബിസിനസിൽ ലക്ഷങ്ങൾ നൽകി ചേരുന്നവർക്ക് ബിസിനസിനെ സംബന്ധിച്ച വിവരങ്ങൾ നൽകാറില്ല. വിൽപ്പനക്കുള്ള ഉൽപന്നങ്ങളും സംഘം നൽകാറില്ല. പകരം വിവിധ ഓഫറുകളും മോട്ടിവേഷൻ ക്‌ളാസുകളും കച്ചവടസംബന്ധമായ ചില പുസ്‌തകങ്ങളുമാണ് ലഭിക്കുക.
മലേഷ്യയിൽ നടക്കുന്ന ഇവന്റിൽ പങ്കെടുക്കാൻ അവസരമുണ്ടാകുമെന്നും ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ പിന്നീട് കോവിഡ് കാരണം മലേഷ്യൻ യാത്ര മുടങ്ങിയെന്നും കേരളത്തിൽ പിന്നീട് ഇവന്റ് നടത്തുമെന്നും സംഘം നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. പണം നിക്ഷേപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒരുതരത്തിലുള്ള സാമ്പത്തികലാഭവും നിക്ഷേപകർക്കു കിട്ടിയില്ല. തുക തിരികെ ചോദിച്ചവരെ സംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Most Read: വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ