കാക്കനാട്: വ്യാജ യുപിഐ കോഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് പരാതി. കാക്കനാടിന് സമീപം പടമുകളിലെ രണ്ട് വ്യാപാരികൾക്ക് പണം നഷ്‌ടമായി.
വള്ളക്കടവ് മൽസ്യവിൽപന ശാലയിലും ഇതിനോട് ചേർന്നുള്ള കോഴിക്കടയിലുമാണ് തട്ടിപ്പ് നടന്നത്. രണ്ട് കടകളിലും പ്രദർശിപ്പിച്ചിരുന്ന ക്യുആർ കോഡിന് പകരം തട്ടിപ്പുകാർ അവരുടെ കോഡുകൾ ഒട്ടിക്കുകയായിരുന്നു. മൽസ്യ കടയുടെ അകത്ത് വെച്ചിരുന്ന കോഡിന്റെ കൃത്യം അളവിലായിരുന്നു പുറത്തെ ഗ്‌ളാസിൽ ഒട്ടിച്ചിരുന്നത്. ഉസ്‌മാന്റെ കടയിൽ നിന്ന് രാവിലെ മൽസ്യം വാങ്ങിയവർ അയച്ച പണമെല്ലാം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് പോയത്.
മൽസ്യ കടയുടമയായ ഉസ്‌മാന് 2500 രൂപയും അന്തർ സംസ്‌ഥാന തൊഴിലാളിയായ കോഴിക്കട ഉടമക്ക് 1500ഓളം രൂപയുമാണ് നഷ്‌ടമായാത്. കോഡ് സ്‌കാൻ ചെയ്‌ത് പണം അയക്കുമ്പോൾ കണ്ണൻ എന്ന പേരിലേക്കുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരുന്നത്.
പണം അയച്ച് ഏറെ നേരമായിട്ടും ബാങ്കിൽ നിന്ന് സന്ദേശങ്ങളൊന്നും വരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. തട്ടിപ്പിന് തെളിവുകളൊന്നും ലഭിക്കാതിരിക്കാൻ കൈകൊണ്ട് തൊട്ടാൽ മാഞ്ഞ് പോകുന്ന രീതിയിലുള്ള മഷി ഉപയോഗിച്ചായിരുന്നു ക്യുആർ കോഡുകൾ നിർമിച്ചതെന്ന് കടയുടമകൾ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Also Read: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; തമിഴ്‌നാട് സ്വദേശി പിടിയിൽ