തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ആരോഗ്യ പ്രശ്‌നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ 6 മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ പരിശോധന ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിന് വേണ്ടിയുള്ള മൊബൈൽ മെഡിക്കൽ പരിശോധന യൂണിറ്റിന്റെ പ്രവർത്തനത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
കഠിനവും, ആയാസകരവുമായ ജോലി സാഹചര്യങ്ങളിലൂടെയാണ് കെഎസ്ആർടിസി ജീവനക്കാർ കടന്നു പോകുന്നതെന്നും, കടുത്ത സമ്മര്‍ദ്ദവും ആരോഗ്യകാര്യത്തില്‍ ശ്രദ്ധയില്ലാത്തതും അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ടെന്നും കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വ്യക്‌തമാക്കി. ഇക്കാരണത്താൽ തന്നെ മറ്റ് തൊഴിൽ മേഖലകളെ അപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും, മരണനിരക്കും കൂടുതലാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ സാഹചര്യത്തിലാണ് 6 മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ പരിശോധനയെന്ന പദ്ധതിയിലേക്ക് അധികൃതർ എത്തിയത്.
തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മൊബൈല്‍ മെഡിക്കൽ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്‌തു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജീവനക്കാര്‍ക്ക് പരിശോധന നടത്തും. പ്രാഥമിക ആരോഗ്യ കേന്ദത്തിൽ ലഭ്യമാകുന്ന എല്ലാ പരിശോധനകളും മൊബൈൽ മെഡിക്കൽ യൂണിറ്റിൽ നിന്നും ജീവനക്കാർക്ക് ലഭ്യമാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.
നിലവിൽ സംസ്‌ഥാനത്തിന്റെ ചുരുക്കം മേഖലകളിൽ ആരംഭിക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് ഘട്ടം ഘട്ടമായി സംസ്‌ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കും. ഡോക്‌ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരായിരിക്കും മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഉണ്ടാകുക. പരിശോധനകളിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്ന ജീവനക്കാർക്ക് തുടർന്ന് വിദഗ്‌ധ ചികിൽസ നൽകും.
Read also : ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; മേജർ രവി മുഖ്യാതിഥി