കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖം വഴിയാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നിയമിച്ചു. ബേപ്പൂർ അസിസ്‌റ്റന്റ് ഡയറക്‌ടർ സീദിക്കോയ അടക്കമുള്ള ആറു പേരെയാണ് മംഗലാപുരം തുറമുഖത്തേക്ക് നിയമിച്ചത്. നിലവില്‍ കേരളത്തിലെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് പ്രധാനമായും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്.
ഇതിനിടെ ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കു നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ബിജെപി നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു.
Also Read: ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി