ബെയ്‌ജിങ്: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ തദ്ദേശീയ ഭരണകൂടമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാർഗങ്ങൾ ഊർജ്ജിതപ്പെടുത്തുകയാണ് ചൈനീസ് ഭരണകൂടം. ഇറക്കുമതി ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഷെൻസെൻഹിലെ ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.
രജിസ്‌ട്രേഷൻ നമ്പർ പ്രകാരം ബ്രസീലിലെ സാന്റാ കാതറിനയിലുള്ള ഒറോറ അലിമെന്റോസ് പ്ലാന്റിൽ നിന്നാണ് കോഴിയിറച്ചി എത്തിയിരിക്കുന്നതെന്നാണ് ഭരണകൂടം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഉല്പന്നവുമായി സമ്പർക്കത്തിൽ ഉള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലത്തിൽ മുഴുവൻ പേരുടെയും ഫലം നെഗറ്റിവാണെന്ന് തെളിഞ്ഞു. ശീതികരിച്ച ഭക്ഷണ പദാർത്ഥങ്ങളും ജലവിഭവങ്ങളും കഴിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുൻപും ഇത്തരത്തിൽ ശീതീകരിച്ച സീ ഫുഡ് ഉത്പന്നങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഷാൻടോങ്, ആൻഹൂം പ്രവിശ്യയിലുള്ള ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിൽ മൂന്ന് പാക്കേജുകളിൽ നിന്നെടുത്ത സാമ്പിളുകളിലാണ് അന്ന് കോവിഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഷാൻടോങ്ങിലെ യാൻറ്റയിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പദാർത്ഥങ്ങളിലും ആൻഹോയിലെ ഒരു റസ്റോറന്റിൽ ഇക്വഡോറിൽ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനിലുമാണ് വൈറസ് കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശീതികരിച്ച കോഴിയിറച്ചിയിൽ നിന്ന് വീണ്ടും കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.