ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 8 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്‌ചയിക്കാന്‍ തുടങ്ങിയതോടെ ഇനി മിക്ക ദിവസവും വില വര്‍ധിക്കുമെന്നാണ് കണക്കുകള്‍. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം ഘട്ടം ഘട്ടമായി വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക.
138 ദിവസത്തിനിപ്പുറം ഇന്നാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. ഡീസല്‍ വില ലിറ്ററിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് ഇന്ന് കൂട്ടിയത്. നവംബര്‍ നാലിനായിരുന്നു അവസാനമായി വില വര്‍ധിപ്പിച്ചത്. ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചിരുന്നു.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സംസ്‌ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി.
ഇന്ധന-പാചകവാതക വില വര്‍ധനവിനെതിരെ പാര്‍ലമെന്റ് ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് സാക്ഷിയായി. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കർ അനുമതി നൽകിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം അടക്കമുള്ള 11 പാര്‍ട്ടികളിലെ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.
യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലും ഇന്ധനവിലയില്‍ തുടർച്ചയായ വര്‍ധനവ് ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Most Read: അന്തരീക്ഷ മലിനീകരണം; ഒന്നാം സ്‌ഥാനത്ത് ഡെൽഹി തന്നെ