ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്‌ഥാനമാക്കിയുള്ള വികാസ് എഞ്ചിന്റെ പ്രാഥമിക ജ്വലന പരീക്ഷണമാണ് ഇസ്രോയുടെ തമിഴ്‌നാട് മഹേന്ദ്രഗിരിയിലുള്ള കേന്ദ്രത്തില്‍ പൂര്‍ത്തീകരിച്ചത്.
ദ്രവീക്രൃത ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോക്കറ്റിലെ വികാസ് എഞ്ചിന്റെ നിർണായക പരീക്ഷണഘട്ടമാണ് മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പല്‍ഷന്‍ കോംപ്ളക്‌സില്‍ പൂര്‍ത്തിയാക്കിയത്. ബഹിരാകാശ സാഹചര്യങ്ങളൊരുക്കിയ ലാബില്‍ 25 സെക്കന്‍ഡാണ് എഞ്ചിന്‍ ജ്വലിപ്പിച്ചത്. ഇന്ധന-ഓക്‌സിഡൈസർ അനുപാതത്തിലോ, മർദ്ദത്തിലോ അപ്രതീക്ഷിത മാറ്റമുണ്ടാകുമ്പോള്‍ എഞ്ചിൻ എങ്ങനെ പ്രവർത്തിക്കും എന്ന് അറിയുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ഇനി ഒന്നേകാല്‍ മിനിറ്റ് നീണ്ടുനില്‍ക്കുന്ന മൂന്നു പരീക്ഷണങ്ങളുണ്ട്. അതുകഴിഞ്ഞാല്‍ നാല് മിനിറ്റ് നീണ്ടുനിൽക്കുന്ന അടുത്ത ഘട്ടം. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആകാശപറക്കലിന് വികാസ് യോഗ്യത നേടും. നേരത്തെ റോക്കറ്റിന്റെ ഖര എഞ്ചിന്‍ പരീക്ഷണ ഘട്ടം പിന്നിട്ടിരുന്നു. അടുത്ത വർഷത്തോടെ ഗഗൻയാൻ പ്രവർത്തികമാക്കാനാണ് ഇസ്രോയുടെ ശ്രമം.
Read Also: യുഎസിൽ 100 ബില്യൺ ഡോളർ മുടക്കി ചിപ്പ് പ്ളാന്റ് നിർമിക്കാൻ ഒരുങ്ങി ഇന്റൽ