ന്യൂഡെൽഹി: പാർട്ടിയുടെ ഉന്നത സ്‌ഥാനങ്ങളിൽ നിന്ന് ഗാന്ധി കുടുംബം മാറിനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്. മാദ്ധ്യമ വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്ന് കോൺഗ്രസ് ദേശീയ വക്‌താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഊഹാപോഹം പ്രചരിപ്പിക്കുന്നവർക്ക് നാളെ നിരാശപ്പെടേണ്ടി വരുമെന്ന് മാണിക്കം ടാഗോർ എംപിയും പ്രതികരിച്ചു.
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കുമെന്ന വാർത്ത പുറത്തുവന്നത്. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താൽക്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമലയൊഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് വാർത്ത. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്‌ഥാനവും ഒഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്.
ജി-23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് ഗാന്ധി കുടുംബത്തെ നയിച്ചത്. അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മർദ്ദ തന്ത്രം പയറ്റുകയാണോയെന്ന സംശയം ദേശീയ തലത്തിൽ തന്നെ ഉയർന്നിട്ടുണ്ട്. പാർട്ടി പ്രവർത്തക സമിതി നാളെ യോഗം ചേരാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾക്ക് ഇത് ഇടയാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
Read Also: നയതന്ത്ര ഇടപെടൽ ആവശ്യം; നിമിഷ പ്രിയക്ക് വേണ്ടി ഡെൽഹി ഹൈക്കോടതിയിൽ ഹരജി