ന്യൂഡെൽഹി: യമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് ഹരജിയിലെ ആവശ്യം. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതിയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവച്ചത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ (33) നിലവില്‍ സനയിലെ ജയിലില്‍ കഴിയുകയാണ്. സ്‌ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്‌തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്ന നിമിഷയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ഡെല്‍ഹി ഹൈക്കോടതിയില്‍ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
2017 ജൂലൈയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തലാല്‍ അബ്‌ദുമഹ്ദിയെന്ന ആളെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണു കേസ്.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്‌ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് നിമിഷ പ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിന് ഇരയായിരുന്ന നിമിഷ ക്ളിനിക്കില്‍ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദ്ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചത് ഇയാളുടെ മരണത്തിന് ഇടയാക്കുകയായിരുന്നു.
Read Also: ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്; രമേശ് ചെന്നിത്തല