ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി എംഎൽഎ കെബി ഗണേഷ് കുമാറാണെന്ന ശരണ്യ മനോജിന്റെ നിർണായക വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം എന്നായാലും പുറത്തുവരുമെന്നും ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
ആരോപണം വന്നപ്പോൾ ദുഖിച്ചില്ല, ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം എന്റെ രീതിയല്ല-ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും അദ്ദേഹം വ്യക്‌തമാക്കി. അന്ന് സോളാർ കേസിന്റെ അന്വേഷണത്തിനായി വലിയൊരു സാമ്പത്തിക ബാധ്യത തന്നെ സർക്കാരിനുണ്ടായി. ഇനിയും ചെലവ് വേണമോ എന്ന കാര്യം സർക്കാർ തന്നെ ആലോചിക്കണം. താനൊരു ദൈവ വിശ്വാസിയാണ്, സത്യം പുറത്തുവരും- അദ്ദേഹം പറഞ്ഞു.
പത്തനാപുരത്ത് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്‌ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേയാണ് ശരണ്യ മനോജിന്റെ നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്. സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്നും പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴി മാറ്റി പറയിപ്പിച്ചതും എംഎൽഎ തന്നെയാണെന്നും ശരണ്യ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ ബന്ധു കൂടിയാണ് ശരണ്യ.
ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തിൽ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതി ചേർത്തതാണെന്നും ശരണ്യ വ്യക്‌തമാക്കി. ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാൻ തയാറായില്ല. മന്ത്രിയാക്കാത്തതിലുള്ള വിരോധമായിരിക്കാം സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കാൻ കാരണമെന്നും ശരണ്യ പറഞ്ഞു.
സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്‌ഥാനത്തിൽ തന്നെ രക്ഷിക്കണമെന്ന് ഗണേഷ് അപേക്ഷിച്ചത് കൊണ്ടാണ് ഇതിൽ ഇടപെട്ടതെന്ന് ശരണ്യ പറയുന്നു. ദൈവം ഒരിക്കലും പൊറുക്കാത്ത കാര്യങ്ങളാണ് പരാതിക്കാരിയെ കൊണ്ട് എഴുതി വാങ്ങിയത്. ഗണേഷിനോട് ദൈവം ഒരിക്കലും പൊറുക്കില്ലെന്നും ശരണ്യ പറഞ്ഞു.
Also Read: കോവിഡ് വാക്‌സിന്‍ അവലോകനം; പ്രധാനമന്ത്രി അഹമ്മദാബാദില്‍