പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി 7 എന്ന കാട്ടാനയെ ഉടൻ പിടികൂടും. ഇതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. പിടി 7നെ പിടിക്കാനുള്ള ദൗത്യസംഘം ഇന്ന് പുലർച്ചെയാണ് വയനാട്ടിൽ നിന്ന് പാലക്കാടുള്ള ധോണി ക്യാമ്പിൽ എത്തിയത്. ഇതിനെ പിന്നാലെയാണ് ദൗത്യ സംഘം സജ്‌ജമായത്.
അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം നടത്തുക. ഇന്ന് വൈകിട്ടോടെ ട്രയൽ നടത്താനും തീരുമാനമായി. ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞാൽ അത് ഓടാനുള്ള സാധ്യത ഉണ്ട്. ഇതുകൂടി സൂക്ഷ്‌മമായി പരിഗണിച്ചാകും മയക്കുവെടി വെക്കുക. ഇതിനായുള്ള രൂപരേഖ ഇന്ന് ഉച്ചയോടെ തയ്യാറാക്കും. പിടികൂടുന്ന കൊമ്പനെ തളച്ചിടാൻ യൂക്കാലി തടികൊണ്ടുള്ള കൂടും തയ്യാറാണ്. ആന എത്ര തവണ ഇടിച്ചാലും ഈ തടി പൊളിയില്ല എന്നതുകൊണ്ടാണ് യൂക്കാലി തന്നെ തിരഞ്ഞെടുക്കാൻ കാരണം.
നാളെ തന്നെ മയക്കുവെടി വെയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ പറഞ്ഞു. ദൗത്യത്തിനായി മൂന്ന് കുങ്കിയാനകളും സജ്‌ജമാണ്. ട്രാക്കിങ്, സപ്പോർട്ടിങ് എന്നിങ്ങനെ നാലോളം ടീമും ഉണ്ടാകും. ഇവയെല്ലാം ഏകോപിപ്പിക്കണം. അവരുടെ ഒരു പരിശീലന സെക്ഷൻ കാണും. അതിനുശേഷം ഒരു പദ്ധതി രൂപീകരിക്കും. സാഹചര്യം ഒത്തുവന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ആനയെ പിടികൂടണമെന്നാണ് കരുതുന്നതെന്നും അരുൺ സഖറിയ അറിയിച്ചു.
Most Read: ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ഗംഭീര വരവേൽപ്പ്; 30ന് ശ്രീനഗറിൽ സമാപനം